- This event has passed.
Convocation Ceremony – 2022
December 2, 2022

“അഗ്ര്യ ഗണ്യരുടെ – അനുഗ്രഹീത ദിവസം”
അവർ ഏറ്റു ചൊല്ലി …പിന്നീട് ..
വിദ്യാർഥികളിൽ തുടങ്ങി രക്ഷിതാക്കൾ, മാനേജ്‌മന്റ്, അധ്യാപകർ, അനധ്യാപകർ, വാച്ച്മാൻ വരെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ലളിതവും പ്രായോഗികവും അതിലേറെ ഹൃദയ സ്പര്ശിയുമായ പ്രഭാഷണം.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുൻ പ്രിൻസിപ്പാളായ ഡോ. ഡി എം വാസുദേവൻ സാർ കൃത്യസമയത്ത് തന്നെ എത്തി മുഴുവൻ സമയം നമ്മുടെ കൂടെ ചെലവഴിക്കുകയും അതിലേറെ വൈവിധ്യമായ വൈദ്യശാസ്ത്രങ്ങൾ തമ്മിൽ വൈരുദ്ധ്യങ്ങളല്ല മറിച്ച് വൈവിധ്യങ്ങളാണ് ഉള്ളതെന്നും പരസ്പര പൂരകങ്ങളായി രോഗികേന്ദ്രീകൃതമായി പ്രവർത്തിച്ചാൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാമെന്ന് വളരെ സ്നേഹപൂർവ്വം ഓർമ്മിച്ചു ഓർമ്മിപ്പിച്ചു കൊണ്ടാണ് പ്രഭാഷണം ചെയ്തത്.
വൈവിധ്യങ്ങളായ വൈദ്യശാസ്ത്രങ്ങൾ രോഗിയെ മുൻനിർത്തിക്കൊണ്ട് അവരുടെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും ആധുനിക വൈദ്യശാസ്ത്രമടക്കം ഒരു കാലഘട്ടത്തിൽ ഇത്തരത്തിലായിരുന്നു എന്നും അദ്ദേഹം പ്രത്യേകം പറയുകയുണ്ടായി.
ഈ രീതി മറ്റു ചില രാജ്യങ്ങളിൽ എങ്ങനെ ഫലവത്തായി പ്രായോഗികമാക്കുന്നു എന്നത് ഉദാഹരണസഹിതം അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു.
ഔദ്യോഗികമായ ബിരുദധാന ചടങ്ങിനു ശേഷം പിന്നീട് നടന്നത് ഗുരുവന്ദനമായിരുന്നു.
ഗുരുവന്ദനത്തിന് സ്വാഗതം പറഞ്ഞുകൊണ്ട് അഷ്ടാംഗം സെക്രട്ടറി ശ്രീ ഉണ്ണിമങ്ങാട്ട് അവർകൾ അഷ്ടാംഗം എന്ന വിദ്യാഭ്യാസ സ്ഥാപനം അതിൻറെ കാഴ്ചപ്പാടുകളും അഞ്ചുവർഷമായി നടന്നിട്ടുള്ള അഷ്ടാംഗത്തിന്റെ പ്രവർത്തനങ്ങളും മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടാംഗം ഉണ്ടാക്കിയ നേട്ടങ്ങളെയും കുറഞ്ഞ സമയം കൊണ്ട് കൃത്യമായി അവതരിപ്പിച്ചു.
അധ്യക്ഷ പ്രസംഗം ചെയ്ത അഷ്ടാംഗം പ്രിൻസിപ്പൽ അഷ്ട വൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി , പതിനായിരം മണിക്കൂർ ഏതെങ്കിലും ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ആ വിഷയത്തിൽ ആ വ്യക്തി അഗ്രഗണ്യനാവാൻ സാധ്യതയുണ്ട് എന്നും അതോടൊപ്പം തന്നെ ഗുരുവിന്റെ അനുഗ്രഹത്താൽ മാത്രമേ ഒരുവന് ആ അഗ്ര്യത്തേക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നും ഓർമ്മപ്പെടുത്തി.
എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം ഈ നൂതന വൈദ്യൻമാർക്ക് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ഗുരുവന്ദനം ഉദ്ഘാടനം ചെയ്തത് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ശ്രീ പി എം വാര്യർ അവർകളാണ്.
ലോകം മുഴുവൻ പടർന്നുപന്തലിച്ച് കിടക്കുന്ന ആയുർവേദത്തിന്റെ സാധ്യതകളെയും അതിൻറെ കാലിക പ്രസക്തിയെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.
വളരെ പ്രമുഖരായ നാല് മഹദ് വ്യക്തിത്വങ്ങളെ ദക്ഷിണ നൽകി നമസ്കരിച്ച് എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി.
(അഷ്ടവൈദ്യ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ തൈക്കാട് ദിവാകരൻ മൂസ്സ്)
(അഷ്ടാംഗം ചെയർമാനും ബാല ചികിത്സ കുലപതി ശ്രീ ഗംഗാധരൻ വൈദ്യർ)
(ലോക പ്രശസ്തവും മലയാളികളുടെ സ്വകാര്യ അഭിമാനവുമായ കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റീ ശ്രീ പി എം വാരിയർ)
(വാഗ്ഭടൻ ഉറങ്ങുന്ന മണ്ണിൽ നിന്ന് അഷ്ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മൂസ്സ്)
അഷ്ടാംഗഹൃദയം തുടർച്ചയായി പഠിക്കണമെന്ന് ഉപദേശിച്ച് അതിനുവേണ്ട അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥം ഓരോരുത്തർക്കും നൽകി ഈ ഗുരുക്കന്മാർ ആ നിമിഷത്തെ ധന്യമാക്കി.
അതിനുശേഷം അഷ്ടാംഗം സ്ഥാപക പ്രിൻസിപ്പൽ ഡോക്ടർ പ്രസാദ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കഠോപനിഷത്തിലെ നചികേതസിന്റെ കഥ പറഞ്ഞു കൊണ്ടും ഹരിനാമകീർത്തനത്തിലെ വരികൾ പാടിക്കൊണ്ടും ഓരോരുത്തരും ജീവിതം ധന്യമാക്കണമെന്നും അഹന്തലവലേശം ഇല്ലാതെ അറിവിനായി കൊണ്ട് നിരന്തരം ശ്രമിക്കണമെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ചിന്തോദ്വീപകമായ അനുഗ്രഹ പ്രഭാഷണം നടത്തി.
അതിനുശേഷം സംസാരിച്ചത് അഷ്ടാംഗം മാനേജിങ് ട്രസ്റ്റി ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അവർകളാണ്.
ജീവിതത്തിൻറെ ഉന്നമനത്തിന് സൂര്യചന്ദ്രാദി ഗ്രഹങ്ങളുടെയും ഗുരു കാരണവന്മാരുടെയും അനുഗ്രഹത്തിൻ്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം അനുഗ്രഹപ്രഭാഷണത്തിൽ സൂചിപ്പിച്ചു.
അതിനുശേഷം എല്ലാ അധ്യാപകരും ചേർന്ന് നടത്തിയ പല പരീക്ഷകളിൽ നിന്നും ഈ വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിയെ കണ്ടെത്തുകയും അതിനർഹമായ ഡോക്ടർ ജോയൽ ജോയിക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.
അതിനുശേഷം ഡോക്ടർ ജോയൽ മറുപടി പ്രസംഗം ചെയ്തു.
പിന്നീട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം മെഡിക്കൽ സൂപ്രണ്ട് ആയ ഡോക്ടർ പുരുഷോത്തമൻ വന്നുചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
അഷ്ടാഗം വൈസ് ചെയർമാൻ കോട്ടക്കൽ ഗോപി ആശാൻ, ബ്രഹ്മശ്രീ കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ട്രസ്റ്റ് അംഗങ്ങൾ, ഹോണററി ഡയറക്ടർമാരായ അഷ്ട വൈദ്യൻ രവി മൂസ്സ്, ഡോക്ടർ വിനോദ് കൃഷ്ണൻ, ഡോക്ടർ ദേവൻ നമ്പൂതിരി, ഡോക്ടർ അപർണ പൂമുള്ളി, യോഗ ശ്രീ ശംഭു നമ്പൂതിരി, ഡോക്ടർ കാണിപ്പയ്യൂർ അജിത്ത് നമ്പൂതിരിപ്പാട്, തുടങ്ങിയവരുടെ മഹനീയ സാന്നിധ്യവും പരിപാടിക്ക് മിഴിവേകി.
അഷ്ടാംഗത്തിലെ മുൻകാല അധ്യാപകരും ഇതിൽ ഭാഗഭാക്കായി.
അങ്ങനെ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച രണ്ടു മണിയോടുകൂടി സമാപനം കുറിച്ച ഈ ഔദ്യോഗിക പരിപാടി ധന്യമായി പര്യവസാനിച്ചു.








